2009 ഓഗ 18

നിളതന്‍ ദു:ഖം

കളകളാരവം പൊഴിക്കുന്ന
നിളാനദിതന്‍ മണല്‍ത്തട്ടില്‍
കളിച്ചു വളര്‍ന്നതാണെന്റെ ബാല്യം
കാടുകളും മേടുകളും താണ്ടി
മന്ദമായി ഒഴുകുന്നെന്‍ നിളാനദി ഇന്നും,
സ്വച്ഛന്ദ സുന്ദരമാം കാവ്യം പോലെ.

ഇടവപ്പാതിതന്‍ കലിതുള്ളലും പിന്നെ
കര്‍ക്കിടമാസത്തിന്‍ താണ്ഡവവും
എല്ലാമൊരു പുഞ്ചിരിയാല്‍ തന്റെ
മാറിലേറ്റു വാങ്ങുന്നവള്‍ അമ്മ,
നിറഞ്ഞൊഴുകും സ്നേഹ വായ്പ്പോടെ
ഇരുകരകളെ തഴുകി കൊണ്ടൊഴുകിടുന്നു.

ഇന്നതെല്ലാം കഥകളിലും പിന്നെ
പഴമതന്‍ മനസ്സിലെ കിനാക്കളിലും മാത്രം
പുഴതന്‍ രക്തവും മാംസവും ഊറ്റി
സൌഹൃദരമ്യഹര്‍മ്മ്യങ്ങള്‍ തീര്‍ക്കുന്നു മര്‍ത്ത്യന്‍.
അമ്മതന്‍ മാറിനെ വീറോടെ വെട്ടി പൊളിച്ച്
കപ്പയും, വെള്ളരിയും, കുമ്പളവും നടുന്നു.

എല്ലാ നൊമ്പരവും നിശ്ശബ്ദം സഹിച്ച്
ശോഷിച്ച് പോയെരെന്‍ നിളാനദി
ഒരിറ്റ് ദാഹജലത്തിനായി കേഴുമ്പഴും
ശുഷ്കമാം തന്‍ കൈകള്‍ നീട്ടി
കരയെ പുണരാന്‍ ശ്രമിക്കുന്നു വൃഥാ.

മൌന നൊമ്പരം



എന്റെ ആദ്യ കവിത ( കവിത എന്ന് വിളിക്കാമോ എന്ന് അറിയില്ല)........


എന്‍ ചിത്തം വ്യാകുല മായതെന്തേ,
പ്രിയതന്‍ പരിദേവനങ്ങളോ അതോ
അമ്മതന്‍ പരിഭവങ്ങളോ
കുഞ്ഞുങ്ങള്‍ തന്‍ രോദനങ്ങളോര്‍ത്താവാം.
ഒരു സന്ദര്‍ശനത്തിന്റെ മാധുര്യവും പേറി
ഒരാണ്ടുവുഴുവന്‍ കഴിയുന്നതോര്‍ത്താവാം
എന്‍മനം കേഴുവതെന്തേ.....
നല്ല പാതിതന്‍ സ്നേഹത്തിന്‍ ചൂടോര്‍ത്തോ അതോ
അമ്മതന്‍ വാത്സല്യ ശകാരമോര്‍ത്തോ
കുഞ്ഞുങ്ങള്‍ തന്‍ കിളികൊഞ്ചലോര്‍ത്താവാം
എന്നിനി കാണുമെന്‍ പ്രിയരെയെന്നോര്‍ത്താവാം

ഒരു പിന്‍ വിളി കാതോര്‍ത്തു പടിയിറങ്ങവെ
അടക്കിപ്പിടിച്ച തേങ്ങലുമായി മൌനം പൂണ്ടതെന്തേ!
വിങ്ങുന്ന മനസ്സുമായി ഇറങ്ങുന്ന എന്‍ ദു:ഖം
കാണാതെ പോയതെന്തേ..... അതോ
കണ്ടില്ലെന്ന് നടിക്കുന്നതോ......